ഖത്തറില്‍ പ്രവാസികള്‍ക്കും നിര്‍ബന്ധിത സൈനികസേവനമെന്നു റിപ്പോര്‍ട്ട്
ഖത്തര്‍: ഖത്തറില്‍ നിര്‍ബന്ധിത സൈനിക സേവനം വിദേശികള്‍ക്കുകൂടി ബാധമാക്കിയെക്കുമെന്നു റിപ്പോര്‍ട്ട്. ജനറല്‍ അബ്ബാസ് അല്‍ ശതബിനെ ഉദ്ധരിച്ചു ഒരു സ്വകാര്യ വെബ് പോര്‍ട്ടലാണ് ഇത് സംബന്ധമായ വാര്‍ത്ത പുറത്തുവിട്ടത്.
രാജ്യത്തെ യുവാക്കള്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിന് തൊട്ടു പിന്നാലെയാണു നിര്‍ബന്ധിത സൈനിക സേവനത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തു വന്നത്. അച്ചടക്കവും രാജ്യസ്നേഹവുമുള്ള യുവ തലമുറയെ വാര്‍ത്തെടുക്കുക എന്ന ഉദ്ധേശത്തോടെയാണു സ്വദേശികളായ യുവാക്കള്‍ക്ക് സൈനിക സേവനം നിർബന്ധമാക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
18 നും 35 നും ഇടയില്‍ പ്രായമുള്ള സ്വദേശികളെയാണ് ആദ്യ ഘട്ടത്തില്‍ പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. ഖത്തറിനു പിറകെ യു.എ.ഇ -യും യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ വിദേശികള്‍ക്ക് കൂടി നിയമം ബാധകമാക്കണമെന്ന നിര്‍ദേശം വലിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും കാരണമാകുമെന്നാണ് സൂചന. രാജ്യത്ത് താമസിക്കുകയും തൊഴില്‍ ചെയ്യുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് കൂടി സൈനിക സേവനം നിര്‍ബന്ധമാക്കിയെക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രവാസികള്‍ക്ക് മൂന്നു മാസത്തെ സൈനിക പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇക്കാലയളവില്‍ ഇവര്‍ക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. സൈനിക സേവനത്തിനു തയാറാകുന്നവര്‍ക്കു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും മറ്റു ഉപഹാരങ്ങളും നല്‍കും. ഇതിനായുള്ള വൈദ്യ പരിശോധനകള്‍ക്കോ പരിശീലനത്തിനോ ഹാജരാകത്തവര്‍ക്കു ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു. അതേസമയം, വാര്‍ത്ത ഏപ്രില്‍ ഫൂളായി മാത്രം കണക്കാക്കുന്നുവെന്നാണ് പല വിദേശികളും വെബ് പോര്‍ട്ടില്‍ വാര്‍ത്തയോട് പ്രതികരിച്ചത്.
News Obtained From: Asianet News