ഇക്കഴിഞ്ഞ പത്തു ദിവസം ഈ കടപ്പുറത്തു വന്നുപോയവര്‍ ആളൊന്നിനു ഒരു രൂപവെച്ചു തന്നാല്‍ തീരുന്ന കടമേ എനിക്കുള്ളൂ” – ഒരു നാട്ടുകാരന്റെ സംസാരംകേട്ടുകൊണ്ടാണ് സെന്റ് ആന്‍ഡ്രൂസ് കടപ്പുറത്തേയ്ക്ക് നടന്നത്. കടപ്പുറത്തെത്തിയപ്പോള്‍, ആ നാട്ടുകാരന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് തോന്നി. തനിച്ചും കുടുംബസമേതവുമായി ഒരുപാട് കാണികള്‍. ഒരു ബോട്ട് കടലിനും കരയ്ക്കും ഇടയില്‍ പെട്ട് അനങ്ങാനാവാതെ വീര്‍പ്പുമുട്ടി നില്‍ക്കുന്നു.
യന്ത്രങ്ങളേയും മനുഷ്യരേയും നോക്കുകുത്തികളാക്കി കടലിന്റേയും കരയുടേയും കൊച്ചുകുസൃതി. അവിടെ കൂടിയിരിക്കുന്ന കാഴ്ചക്കാര്‍ ആ കാഴ്ച ശരിക്കും ആസ്വദിക്കുകയാണ്. ചിലര്‍ സഹതപിക്കുന്നുണ്ട്. പക്ഷേ, മണലിനടിയില്‍പെട്ട് വീര്‍പ്പുമുട്ടുന്ന ബോട്ടിനടുത്തു നിന്ന് ഒരു ഫോട്ടോ എടുക്കുന്ന തിരക്കിലാണ് ഭുരിപക്ഷം പേരും. അതിനപ്പുറത്തേയ്ക്ക് അവര്‍ ചിന്തിക്കുന്നുണ്ടായിരുന്നില്ല.
കൊലത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ആരിഫാ മോള്‍ എന്ന ബോട്ട് കഴക്കൂട്ടം സെന്റ് ആന്‍ജഡ്രൂസ് തീരത്തേയ്ക്ക് ഇടിച്ചുകയറിയത്. കന്യാകുമാരിക്കടുത്ത് തുത്തൂര്‍ സ്വദേശിയുടെ മത്സ്യബന്ധനബോട്ട് ഈ അപകടത്തില്‍ പെട്ടിട്ട് പത്തുദിവസം പിന്നിടുമ്പോഴും, മത്സ്യബന്ധന ഉപകരണങ്ങള്‍ അടക്കം ഒരു കോടി രൂപ വിലമതിക്കുന്ന ബോട്ടിനെ രക്ഷിക്കാന്‍ ഉടമസ്ഥന്‍ മുട്ടാത്ത വാതിലുകളില്ല. ഭരണകൂടം കനിഞ്ഞുവെങ്കിലും കടലും കരയും തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ യന്ത്രങ്ങള്‍ക്കോ കോഴിക്കോട്ടു നിന്നു വന്ന ഖലാസികള്‍ക്കോ കഴിയുന്നില്ല. ഓരോ തിരമാലയിലും ബോട്ടിലേക്ക് അടിച്ചുകയറുന്ന മണലാണ് പ്രധാന പ്രശ്നം. തിരമാലകളെ കുറച്ചുസമയത്തേയ്ക്ക് നിര്‍ത്തിവയ്ക്കാനുള്ള ഒരു ഉപകരണവും മനുഷ്യന്‍ കണ്ടുപിടിച്ചിട്ടില്ലല്ലോ?.
എല്ലാവരേയും പോലെ ഞാനും വെറുമൊരു കാഴ്ചക്കാരനായി നിസ്സഹായനായി മടങ്ങി. യന്ത്രങ്ങളും മാപ്പിള ഖലാസികളും ഈ ഉദ്യമത്തില്‍ നിന്നും ലേഖനം തയ്യാറാക്കുന്നതു വരെ പിന്തിരിഞ്ഞിട്ടില്ല. വിജയിക്കുന്നത് ഖലാസികളോ യന്ത്രങ്ങളോ ആരുതന്നെ ആയാലും സന്തോഷം മാത്രം.
ഇനി ചിത്രങ്ങള്‍ പറയട്ടേ.
News Obtained From : Asianet News