കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്തുന്നതില്‍ ഇന്ത്യയുടേയും തായ് ലന്‍ഡിന്റെയും സുരക്ഷാ വീഴ്ച നിര്‍ണായകമായതായി വെളിപ്പെടുത്തല്‍. ഇന്ത്യയുടെ റഡാറുകളില്‍ വിമാനം പതിഞ്ഞില്ലെന്ന് രാജ്യം ആവര്‍ത്തിച്ചതിനാലാണ് പാക്കിസ്ഥാന്‍, അഫ്ഗാന്‍ മേഖലകളില്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയത്. എന്നാല്‍ സംഭവ ദിവസം ആന്‍ഡമാനിലെ ഇന്ത്യയുടെ റഡാര്‍ ഓഫ് ആയിരുന്നു എന്ന വിവരം ഇന്നലെ പുറത്തുവന്നു. തായ്‌ലന്‍ഡ് റഡാറില്‍ വിമാനം പതിഞ്ഞെങ്കിലും വിവരം പുറത്തു വിട്ടത് 10 ദിവസത്തിനു ശേഷവുമാണ്.
അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇന്ത്യക്കും തായ്‌ലന്‍ഡിനും എതിരെ ഇപ്പോള്‍ ആരോപിക്കുന്നത്. റോയല്‍ തായ് എയര്‍ഫോഴ്‌സിന്റെ മിലിറ്ററി റഡാര്‍ കാണാതായ വിമാനത്തെ കണ്ടെത്തിയിരുന്നു. പക്ഷേ ആ വിവരം 10 ദിവസവും പുറത്തു വന്നിട്ടില്ല. മലേക്ഷ്യ ചോദിക്കാത്തത് കൊണ്ട് കൊടുത്തില്ല എന്ന ഒഴുക്കന്‍ ഉത്തരമാണ് ഇപ്പോള്‍ തായ്‌ലന്‍ഡ് നല്‍കുന്നത്.
അതിലും ഗുരുതരമായ ആരോപണമാണ് ഇന്ത്യക്കും മാലിദ്വീപിനും മേലുള്ളത്. ഇന്ത്യയുടെ പരിധിയിലൂടെ വിമാനം പോയിട്ടില്ലെന്നും പോയാല്‍ ശക്തമായ റഡാര്‍ സംവിധാനത്തില്‍ പതിയും എന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്. എന്നാല്‍ ഇന്ത്യയുടെ പോര്‍ട്ട് ബ്ലയറിലുള്ള അന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡിന്റെ റഡാര്‍ സംഭവ ദിവസം ഓഫായിരുന്നു എന്ന് ഇപ്പോഴാണ് രാജ്യം സമ്മതിച്ചത്. ആവശ്യമില്ലാത്തപ്പോള്‍ ഓണ്‍ചെയ്യാറില്ല എന്ന ഉത്തരമാണ് പോര്‍ട്ട് ബ്ലയറില്‍ നിന്ന് വരുന്നത്.
തായ്‌ലന്റ് വഴി ആന്‍ഡമാനിനു മുകളിലൂടെ വിമാനം മാലിദ്വീപിലെത്തിയത് നാട്ടുകാര്‍ കണ്ടിട്ടുണ്ട്. വളറരെ താഴ്ന്ന് മാലിയിലൂടെ പറന്ന വിമാനത്തെക്കുറിച്ച് നാട്ടുകാര്‍ പറഞ്ഞ വാര്‍ത്തകള്‍ക്ക് ഇതോട് സ്ഥിരീകരണമായി.
വിമാനത്തിന്റെ പൈലറ്റിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഫ്‌ലൈറ്റ് സിമുലേറ്ററില്‍ പ്രോഗ്രാം ചെയ്തിരുന്ന വിമാനത്താവളം മാലാ ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടായിരുന്നു എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.