ഭാര്യയെ പൊലീസ് കാമുകനൊപ്പംവിട്ടു,ഭർത്താവ് ബോധമറ്റുവീണു

lovകോട്ടയം: ഭാര്യയെ കാമുകനൊപ്പം പറഞ്ഞയച്ച പൊലീസ് നടപടിയിൽ മനംനൊന്ത് ഭർത്താവ് ബോധമറ്റുവീണു.  കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങൾ അരങ്ങേറിയത്.  തമിഴ്നാട് സ്വദേശിയും തിരുവാതുക്കലിൽ വാടകയ്ക്ക് താമസിക്കുന്ന  മുപ്പത്തിയാറുകാരനാണ് ഭാര്യ കാമുകനൊപ്പം പോയതായി കാണിച്ച്   പരാതിയുമായെത്തിയത്.   ഒൻപത് വയസും, ഏഴു വയസും പ്രായമുള്ള രണ്ടുപെൺമക്കളേയും കൂട്ടി തന്നേക്കാൾ ആറുവയസോളം പ്രായക്കുറവുള്ള കാമുകനൊപ്പമാണ് ഇയാളുടെ  ഭാര്യ സ്ഥലം വിട്ടത്.  കോട്ടയം മാർക്കറ്റിലെ തേങ്ങാവ്യാപാരിയുടെ ഡ്രൈവറായ പരാതിക്കാരൻ  സ്വന്തമായി വാങ്ങിയ മൂന്നുസെന്റ് സ്ഥലത്ത് വീടുവെയ്ക്കാനുള്ള പരിശ്രമത്തിലായിരുന്നു .

ഇതിനിടെയാണ് ഇൻസ്റ്റാൾമെന്റ് വ്യാപാരിയായ  തമിഴ്നാട് സ്വദേശി കാർത്തിക് (27) എന്ന യുവാവുമായി ഭാര്യ അടുപ്പത്തിലായത്. കഴിഞ്ഞദിവസം ഭാര്യ  ഫോൺ ചെയ്ത് ഉടൻ വീട്ടിൽ വരണമെന്ന് ആവശ്യപ്പെട്ടു. എന്തോ അത്യാവശ്യമെന്ന് കരുതി വീട്ടിലെത്തിയപ്പോൾ, തനിക്ക് കാർത്തിക്കിനെ ഇഷ്ടമാണെന്നും അയാളുടെ കൂടെ ജീവിക്കണമെന്നും പറഞ്ഞ് ഇറങ്ങിപ്പോയി. തുടർന്ന്  പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇരുകൂട്ടരേയും വിളിച്ചുവരുത്തിയ പൊലീസ്  ഭാര്യയെ കാമുകനൊപ്പം പോകാൻ അനുവദിച്ചു.
തുടർന്ന്  കോട്ടയത്തെ നവജ്യോതി സ്ത്രീശക്തി എന്ന സാമൂഹ്യ സംഘടനയുടെ സഹായത്തോടെ ഭർത്താവ്  ജില്ലാ പൊലീസ് ചീഫിന് പരാതി നൽകി. കഴിഞ്ഞദിവസം  ഇരുകൂട്ടരെയും വെസ്റ്റ് സി.ഐ സ്റ്റേഷനിൽ വിളിച്ചുവരുത്തിയെങ്കിലും  കഥാന്ത്യം പഴയതുതന്നെ ആവർത്തിച്ചു.

സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ഭാര്യയെ അനുനയിപ്പിച്ച് കൂടെകൂട്ടാൻ ഭർത്താവ് കിണഞ്ഞ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് ഇയാൾ ബോധമറ്റുവീണത്. ഇതുകണ്ടിട്ടും  ഭാര്യ തിരിഞ്ഞുനോക്കാതെ കാമുകനൊപ്പം സ്ഥലംവിട്ടു. പൊലീസും സ്ത്രീശക്തി പ്രവർത്തകരും ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ഇപ്പോഴും ചികിത്സയിലാണ്.   പൊലീസിന്റെ നടപടി ന്യായീകരിക്കാനാവില്ലെന്ന് സ്ത്രീശക്തി പ്രസിഡന്റ് രാജി ചന്ദ്രൻ, സെക്രട്ടറി മെറീന മാത്യു എന്നിവർ പറഞ്ഞു. ഇക്കാര്യത്തിൽ സംഘടന നിയമപോരാട്ടം നടത്തുമെന്നും ഇവർ‌ അറിയിച്ചു.

Leave a comment