ദേവയാനി ഖൊബ്രഗഡെ കുറ്റക്കാരിയല്ലെന്ന് അമേരിക്കന്‍ കോടതി

Devyaniന്യൂയോര്‍ക്ക്: വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ കേസില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് അമേരിക്കന്‍ കോടതി. കുറ്റങ്ങള്‍ തള്ളിയ കോടതി ദേവയാനിക്ക് നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കി. കേസ് പരിഗണിക്കുന്ന മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതിയുടേതാണ് ഉത്തരവ്.

ജനുവരി എട്ട് വൈകുന്നേരം മുതല്‍ ദേവയാനിക്ക് പൂര്‍ണനയന്ത്ര പരിരക്ഷ ഉണ്ടായിരുന്നു. ദേവയാനിക്കെതിരെ പുതിയ കുറ്റങ്ങള്‍ ചുമത്തുന്നതിന് തടസ്സമില്ലെന്നും കോടതി 14 പേജുള്ള വിധി ന്യായത്തില്‍ പറയുന്നു.

വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ കേസില്‍ അമേരിക്കയില്‍ അറസ്റ്റിലാകുന്ന സമയത്ത് ദേവയാനിയ്ക്ക് നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നില്ല. ജനുവരി ഒമ്പതിനാണ് ദേവയാനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റിലായ ദേവയാനിയെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു.

ഇതേസമയം കോടതി ഉത്തരവിനോട് മാന്‍ഹാട്ടനിലെ അമേരിക്കന്‍ അറ്റോര്‍ണി ഓഫീസ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഖൊബ്രഗഡെയുടെ അഭിഭാഷകന്‍ കോടതിയെ വിധിയെ സ്വാഗതം ചെയ്തു. നയതന്ത്ര പരിരക്ഷയുള്ള ഒരാള്‍ക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇതുവരെയുണ്ടായ സംഭവങ്ങളില്‍ ഖൊബ്രഗഡെ ഏറെ നിരാശയുണ്ടായിരുന്നുവെന്നും കോടതി വിധിയില്‍ അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചെന്നും അഭിഭാഷകന്‍ കൂട്ടിചേര്‍ത്തു.

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദേവയാനിയുടെ അഭിഭാഷകന്‍ അമേരിക്കന്‍ കോടതിയെ സമീപിച്ചിരുന്നു. ദേവയാനിക്കെതിരെ കേസെടുക്കാന്‍ അധികാരമില്ലെന്നും പൂര്‍ണ നയതന്ത്ര പരിരക്ഷയുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ എഴുതി നല്‍കി. നയതന്ത്ര പ്രതിനിധിയെ വിചാരണയ്ക്ക് വിധേയമാക്കുന്നത് വിയന്ന കരാറിന്റെ ലംഘനമാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ദേവയാനി മുന്‍ നയതന്ത്രജ്ഞയാണെന്നും നിലവില്‍ നയതന്ത്രപരിരക്ഷയില്ലെന്നുമായിരുന്നു യുഎസ് അറ്റോര്‍ണിയുടെ നിലപാട്. അറസ്റ്റിന്റെ സമയത്ത് കോണ്‍സുലാര്‍ ഉദ്യോഗസ്ഥയുടെ പരിരക്ഷ ഉണ്ടായിരുന്നെന്നും ഇതുപ്രകാരം കോടതി വ്യവഹാരത്തില്‍ നിന്നും ഔദ്യോഗിക നിര്‍വ്വഹണത്തിനുള്ള പരിരക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും യുഎസ് അറ്റോര്‍ണി അസിസ്റ്റന്റുമാരായ ക്രിസ്റ്റി ഗ്രീന്‍ബര്‍ഗ്, അമാന്‍ഡ ക്രാമര്‍ എന്നിവര്‍ കോടതിയില്‍ അറിയിച്ചു.

കഴിഞ്ഞ ഡിസംബര്‍ 12നാണ് ദേവയാനി കോബ്രഗഡെ അറസ്റ്റിലായത്. ദേവയാനിയെ വിവസ്ത്രയാക്കി പരിശോധിക്കുകയും ക്രിമിനലുകളോടൊപ്പം പാര്‍പ്പിച്ചതും ഇന്ത്യ-യുഎസ് ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിന് കാരണമായിരുന്നു. തുടര്‍ന്ന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ ദേവയാനിയെ യുഎന്‍ ദൗത്യസംഘത്തിലേക്ക് മാറ്റി.

നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ദേവയാനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി കൈക്കൊള്ളാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. നയതന്ത്ര പരിരക്ഷ ഒഴിവാക്കാന്‍ ഇന്ത്യ തയ്യാറാകാത്തതിനെ തുടര്‍ന്ന് ദേവയാനിയോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് കഴിഞ്ഞ മാസം 14ന് ദേവയാനി ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു.

Leave a comment