തക്കാളിയിട്ട് കറി വെയ്ക്കാത്തതിന് യുവാവ് ഭാര്യയെ ചുമരിലിടിച്ച് കൊന്നു

image (1)ഡെറാഡൂണ്‍: ഉരുളക്കിഴങ്ങ് കറിയില്‍ തക്കാളിയിടാത്തിന്റെ പേരില്‍ യുവാവ് ഭാര്യയെ ചുമരിലിടിച്ച് കൊന്നു. ഉത്തരാഖണ്ഡിലെ ഋഷികേശിലെ ലക്ഷ്മണ്‍ജൂലയിലാണ് സംഭവം. സംഭവത്തില്‍ ഭൂത്നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരന്‍ കൂടിയായ വീരേന്ദര്‍ സിംഗ് മറാത്തയെ(33) കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തനിക്കായി തയ്യാറാക്കിയ ഉരുളക്കിഴങ്ങ് കറിയില്‍ തക്കാളിയിട്ടില്ല എന്നതിന്റെ പേരില്‍ ക്ഷുഭിതനായ വിരേന്ദര്‍ സിംഗ് മറാത്ത ഭാര്യ പ്രഭാ മറാത്തയെ മുടിയില്‍ പിടിച്ച് തല തുടര്‍ച്ചയായി ചുമരിലിടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ യുവതി തല്‍ക്ഷണം മരിച്ചു. ഭാര്യയെ കൊന്ന ശേഷം ഇയാള്‍ സ്ഥലം വിട്ടു. സംഭവമറിഞ്ഞ് ഇയാളുടെ വീട്ടിലെത്തിയ പൊലീസ് ചോരയില്‍ മുങ്ങിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ അച്ഛനെതിരെ കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇയാള്‍ മനോരോഗിയാണെന്നും ഭാര്യയെ കൊന്നതായി ഇയാള്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കി. 11 വര്‍ഷം മുമ്പാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.

Leave a comment