തിരുവനന്തപുരം: എ.പി അബ്ദുള്ളക്കുട്ടി എംഎല്‍എ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് തന്നെ മാനഭംഗപ്പെടുത്തിയെന്നും ശാരീരികമായി പീഡിപ്പിച്ചെന്നും സരിത. സോളാര്‍ പദ്ധതി നടത്തിപ്പിനായുള്ള വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം തന്നെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നും സരിത നല്‍കിയ പരാതിയില്‍ പറയുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് സരിത എംഎല്‍എ ബലാല്‍സംഗം ചെയതെന്ന കാര്യം വ്യക്തമാക്കുന്നു.
സരിതയുടെ പരാതിയുടെ പകര്‍പ്പ് ഇന്ത്യാവിഷന് ലഭിച്ചു.
മസ്‌കറ്റ് ഹോട്ടലിലെ ഒന്നാം നമ്പര്‍ നിലയിലെ മുറിയില്‍ വെച്ചാണ് തന്നെ ബലാല്‍സംഗം ചെയ്തത്. ഉദ്യോഗസ്ഥര്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞാണ് തന്നോട് ഹോട്ടലിലെത്താന്‍ പറഞ്ഞത്. എന്നാല്‍ മുറിയില്‍ ആരുമില്ലായിരുന്നു. മുറിയിലെത്തിയ തന്നെ അബ്ദുള്ളക്കുട്ടി ബലമായി മാനംഭംഗം ചെയ്യുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഭയന്നുപോയ തനിക്ക് ശബ്ദിക്കാന്‍ പോലും കഴിഞ്ഞില്ല. ബലമായി വായ പൊത്തിയിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ജാമ്യം കിട്ടി ജയിലില്‍ നിന്നും ഇറങ്ങിയ ശേഷവും അബ്ദുള്ളക്കുട്ടിയുടെ ആളുകള്‍ തന്നെയും അഡ്. ഫെനിയെയും ഭീഷണിപ്പെടുത്തിയെന്നും സരിത പരാതിയില്‍ പറയുന്നു.
ജീവന്‍ പോയാലും ഇനി കേരളത്തിലെ ഒരു സ്ത്രീക്കും അബ്ദുള്ളക്കുട്ടിയില്‍ നിന്നും ഇത്തരം അനുഭവമുണ്ടാവരുതെന്നും സരിത പരാതിയില്‍ പറയുന്നു.
അബ്ദുള്ളക്കുട്ടി തന്നോട് മോശമായി സംസാരിച്ചുവെന്നായിരുന്നു ആദ്യം സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ അബ്ദുള്ളക്കുട്ടി ഇക്കാര്യം നിഷേധിച്ചതോടെയാണ് മാനഭംഗം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കാട്ടി പരാതി നല്‍കിയത്. സരിതയുടെ പരാതിയില്‍ ബലാത്സംഗകുറ്റം ചുമത്തി അബ്ദുള്ളക്കുട്ടിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള 376, 354 (എ), 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്നതാണ് ഈ വകുപ്പുകള്‍.
തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണര്‍ അജിതാബീഗത്തിനാണ് അന്വേഷണച്ചുമതല.